Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Wednesday, December 12, 2012

ഇനി ഞാന്‍ മരിക്കില്ല

മരണമില്ല , 
ഇനിയേതു കാലന്‍ ജനിച്ചാലും

ചക്രവാളങ്ങള്‍ കയറി അട്ടഹസിക്കും 
കാലാന്തരങ്ങള്‍ രൌദ്ര നൃത്തമാടും
സിരകളിലെ അവസാന പ്രാണനുമൂറ്റും 
അഗ്നി പ്രളയമായി ജ്വലിച്ചു നില്‍ക്കും 

വിഹായസോളം പടര്‍ന്നു ഞാന്‍ കേറും 
ഹിമഗിരി ശൃംഗങ്ങളെയും തകര്‍ക്കും 
ഏഴു കടലിലും നീണ്ടു ശയിക്കും 
പ്രളയ പ്രവാഹമായി പാഞ്ഞടുക്കും


ശാസ്ത്രം വളര്‍ത്തുന്ന നിര്ജ്ജരന്മാരുടെ 
തലച്ചോറിലൊക്കെ ഞാനോട്ടകള്‍ തീര്‍ക്കും 
ആ പ്രജ്ഞകളില്‍ ഉന്മാദ ചിത്രം വരയ്ക്കും 
പ്രാണനെ ഭ്രാന്തമായ ലഹരിയില്‍ ചുഴറ്റും 

മരണമില്ല , 
ഇനിയേതു കാലന്‍ ജനിച്ചാലും

മരണം വിളയുന്ന മരുഭൂമികള്‍ തീര്‍ത്ത്

ഇനി ഞാനെന്നുമതിലജയ്യനായി വാഴും 

ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍ 

Saturday, October 6, 2012

മൌനാനുവാദം


എത്രനേരമായി മൌനമേ
നാം സല്ലപിക്കുന്നീ രാവില്‍
എത്ര മൂകകഥകള്‍ ചൊല്ലി
ചിരിച്ചും , വൃഥാ കരഞ്ഞും
നേര്ത്തിഴകള്‍‍നെയ്തോരോ
ദിവാ സ്വപ്നം കൊതിച്ചും ,
നേരിന്റെ നോവിന്റെ എത്ര
പെരുമ്പറ ധ്വനികള്‍ മുഴക്കി

നേരമിതേറെയായ് , രാവില്‍
നേര്‍ത്തമൂടല്‍ മഞ്ഞെങ്ങൂം പരന്നു  
നേരിന്റെ പള്ളകീറി ചുവക്കാന്‍  
നേരമേറെയില്ലയിനി  ബാക്കി
അജ്ഞാതനല്ല ഞാന്‍നിനക്കെന്നും 
പറയാത്തതായൊരു വാക്കുമില്ല
ഇരുളില്‍ മുഖം താഴ്ത്തി ഞാനിരിപ്പതു
ഹൃദയത്തില്‍ സാന്ത്വനം തേടിയല്ലേ  

അറിയാത്തഭാവേന നീ പടര്‍ന്നെനില്‍
പറയാതെ സ്മൃതികളെ തഴുകുന്നു,  
വൃണിത വിഷാദങ്ങളില്‍ തീകോരിയെറിയുന്നു
മാറിലമര്‍ത്തുന്നു ,   ദ്രംഷ്ട്ര കാട്ടുന്നു,
കറുത്തകൈയാല്‍ കണ്ഠം ഞെരിക്കുന്നു
പ്രാണനെ ഭ്രാന്തമായലഹരിയില്‍ ചുഴറ്റുന്നു

നേരമിതേറെ കടന്നു , മൌനമേ
നേര്‍ത്ത മുടല്‍മഞ്ഞെങ്ങും പരന്നു
ഇരുളെന്റെ കണ്ണില്‍ മേലാപ്പ് പുതക്കവേ  
ദീര്‍ഘമായോരലസ്യമെന്നെ പുണരുന്നു
ഈറന്‍ മാറോടു ചേര്ത്തുവയ്ക്കാന്‍
ഒരു കൊച്ചു സ്വപ്നം നല്‍കി നീ പോകു  
ഇനിയും ഈ രാവിലെന്നെ  തനിച്ചാക്കി

വൈശാഖമാസപൂനിലാവ്‌ കൊഴിയും മുന്നേ
താരാപഥങ്ങള്‍ മയങ്ങും മുന്നേ
ഞാനൊന്നുറങ്ങട്ടെ സ്വൈര്യമായി
സ്വപ്ന രഥത്തില്‍ തല ചാച്ചുവച്ചു     !!




Wednesday, July 18, 2012

പോലീസുകാരനെ തല്ലിയാല്‍


പണ്ട് ഞാന്‍ മഹാ ശുണ്ടിക്കാരന്‍ ആയിരുന്നു , ആരെടാ എന്ന് ചോദിച്ചാല്‍  അത് ഞാനെടാ എന്ന് പറയുന്നവന്‍. തെമ്മാടിത്തരവുമായി ആരു വന്നാലും അത് ഈ പറ പോലീസുകാരന്‍ എന്നല്ല സാക്ഷാല്‍ ഈശ്വരന് ആണേല്‍ പോലും തല്ലാതെ പോകാത്ത  തീവ്ര സ്വഭാവകാരന്‍ .  

അങ്ങനെ ഒരു വെള്ളിയാഴ്ച്ച , വൈകുന്നേരം വീട്ടിലേക്കുള്ള തിരക്കില്‍ ഞാന്‍ ജങ്ഷനിലെ ജന പ്രളയത്തിലൂടെ ഒഴുകി നീങ്ങുമ്പോഴായിരുന്നു അവന്‍ എന്നെ പിന്നില്‍നിന്നും വന്നു കോളറില്‍ തൂക്കി പിടിച്ചത് ...

കുറച്ചായി അവന്‍ എന്നെ പിന്തുടര്‍ന്ന് പുലഭ്യം പറയുന്നു... അവന്റെ യൂണിഫോമിലേതാണ്ട് ചെളി വീണു  പോലും , അപ്പോള്‍ ആ വഴി   ഞാന്‍ കടന്നു പോയതാണ് അവന്‍ കണ്ടെത്തിയ കുറ്റം. ഞാന്‍ അറിഞ്ഞ കാര്യമേ അല്ല ! 

അത് കൊണ്ട് തന്നെയാണ് അവന് പിടിവിടാനുള്ള ഭാവമില്ലാതെ പറു പറുന്നു എന്തൊക്കെയോ പറഞ്ഞു തല്ലാന് ഓങ്ങി നില്ക്കുമ്പോള്‍.എനിക്കന്നു കലശലായ കോപം മേലാകെ പടര്‍ന്നുകയറിയത്  ...!!

പിന്നെ ഞാനൊന്നും നോക്കിയില്ല . പതിവുപോലെ ഇടതു കൈ കൊണ്ട് അവന്റെ ചെകിള നോക്കി പടേന്നു ഒരടി വച്ചു കൊടുത്തു !! ശരിക്കും അവനപ്പോള്‍ ഞെട്ടി , പിടി വിട്ടു കുതറി മാറുമ്പോള്‍ പിടിച്ചു ഒരു തള്ള് കൂടി, പിന്നോട്ടു മലര്‍ന്ന സൌകര്യത്തില്‍ ബോണസായി ഒരു ചവിട്ടും കൊടുത്തു .

അവന്‍ ചെന്നു മലര്‍ന്നു വിണത് റോഡിലെ ചെളി കുണ്ടില്‍ യുണിഫോം അകെ മൊത്തം നാറി, കൂടെ അപമാനവും.

അവന്‍ ഒന്നില്‍ ഒന്നും ഒതുങ്ങാന്‍ പിന്നെ തുനിഞ്ഞില്ല ശേഷം ജങ്ഷനില്‍ ചറ പറയെന്നുള്ള പൊരിഞ്ഞ സംഘട്ടനം തന്നെ നടന്നു ...

ട്രാഫിക്‌ ബ്ലോക്ക്‌ ഉണ്ടായി ജങ്ഷനാകെ  സ്തംഭിച്ചു , ജനമത്രയും വന്നു ചുറ്റും കൂടി .സംഗതി പന്തിയല്ലെന്നു കണ്ടു അതില്‍ ചില നാട്ടുകാര്‍ വന്നു ഞങ്ങളെ പിടിച്ചു പറിച്ചു രണ്ടാക്കി മാറ്റി .

അപ്പോഴേക്കും എന്റെ വിരല്‍ ഒന്ന് ഒടിഞ്ഞു അവന്റെ പല്ല് ഒന്ന് പോയി ഷര്‍ട്ടൊക്കെ കീറി , മുക്കില്‍ കൂടെയും വായില്‍ കൂടെയ്യും ചോര ഒഴുകി , ദേഹമാസകലം മുറിഞ്ഞു നീരുവന്നു ...

പിടിച്ചു മാറ്റിയ ഒരു മൂപ്പന്‍ ഇടക്ക് വിളിച്ചു പറഞ്ഞ ചീത്തകളൊക്കെ ഇപ്പോഴും എന്റെ ചെവികളില്‍ കിടന്നു മുഴങ്ങുന്നുണ്ട് ....

''കുരുത്തം കെട്ട പിള്ളേര് സ്കൂളുകള് വിട്ടാലും വീടുകളില്‍ പോകുല ! വഴികളില്‍ കിടന്നു അടി ഒണ്ടാക്കാന്‍ നാശങ്ങള് പോയീണ്ട ഇവിടെന്നു  "

sslc പഠനം അവസാന മാസങ്ങളിലൂടെ കടന്നു പോകുകയായിരുന്നു. അവശതകളോടെ ആണെങ്കിലും സംഭവം വല്യ ഒച്ചപാടുണ്ടാക്കാതെ കടന്നു പോയി . അതിനു ശേഷം ഞങ്ങള്‍ പിന്നെ സംസാരിച്ചിട്ടേയില്ല. തമ്മില്‍ കണ്ടാല്‍ വല്ലാത്ത ഗൌരവം മാത്രം പിന്നെ ഒരു മസ്സില്‍ പിടിത്തം.

പരീക്ഷ കഴിഞ്ഞു സ്കൂള്‍ അടച്ചു , പലരും പല വഴിക്ക് പിരിഞ്ഞു പോയി. വര്‍ഷങ്ങളും കുറെ കടന്നു.

അന്ന് പിരിഞ്ഞ അവനെ വിണ്ടും കണ്ടുമുട്ടിയത്‌ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ അവിചാരിതമായി  .

അവിടെയും ജനസഹസ്രങ്ങള്‍ക്ക് ഇടയിലൂടെ എന്റെനേര്‍ക്ക് ഊളിയിട്ടുവന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഞാനൊന്നു പകച്ചു . ഒരു ഗംഭീര പോലീസുകാരന്‍ അതായെന്റെ അടുത്തേക്ക് വരുന്നു . വിളികേട്ടപ്പോള്‍ ഒന്നേ ഉറപ്പുണ്ടായിരുന്നുള്ളു അത്രമേല്‍ അറിയാവുന്ന ആരോ ഒരാള്‍ അല്ലാതെ എന്റെ വട്ടപ്പേരു വിളിക്കാന്‍ ആര്ക്കിത്ര ധൈര്യം . അവന്റെ രൂപവും ഭാവവും അത്രമേല്‍ മാറിപ്പോയിരിക്കുന്നു.

ഓടി വന്നു അവന്‍ എന്നോട് ലവ ലേശം പരിഭവം ഇല്ലാതെ കുറെ സംസാരിച്ചു . വിശേഷമൊക്കെ തിരക്കി ശേഷം  മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഞാന്‍ അവനോടു ഉറക്കെ പറഞ്ഞു .

''ടാ ചക്കരേ നീ സ്ഥലം പറഞ്ഞത് നന്നായി, നിന്റെ അധികാര പരിധിയിലേക്ക് വഴി തെറ്റിപ്പോലും ഞാന്‍ ഇനി  കടക്കില്ല ? ''

അവനതു കേട്ട് ഉറക്കെ ചിരിച്ചു കൊണ്ട് ജീപ്പിലേക്ക് കയറി സലാം പറഞ്ഞു .

പോലീസ് ജീപ്പ് അവനെയും കൊണ്ട് ദുരേക്ക് നീങ്ങി ...

അപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു ഒരു കൊച്ചു സന്ദേഹം

എന്തായിരിക്കും ചിരിച്ചപ്പോള്‍ അവന്റെ മനസ്സില്‍ ഉണ്ടായിരുന്നത്.....!!  

Sunday, June 24, 2012

അവള്‍ക്കൊപ്പമുള്ള പ്രഭാതങ്ങളെ കുറിച്ചു



അവളാണെന്റെ പ്രഥമ പ്രഭാതം
അവള്‍ക്കാണെന്റെ ആദ്യ ചുംമ്പനവും
ചുണ്ടോടു ചേര്‍ത്താമാധുരം നുകര്‍ന്ന്
ഉന്മാദം ഞാനെന്റെ സിരകളില്‍ പടര്‍ത്തും
ആ ഇളം ചൂടില്‍ ഞാനാകെ അലിയും
ഇന്നലകളെ ഞാനപ്പോ അപ്പാടെ മറക്കും
മേലാകെ പുതിയൊരു രോമഹര്‍ഷം പരക്കെ
ആത്മാവില്‍ നിര്‍വൃതി സുഗന്ധഹാരിയായ് വിടരും 


ഇനിയും ഞാനവള്‍ക്കൊരു പുഞ്ചിരി കടം വയ്ക്കും
ഇനിയുള്ള പ്രഭാതങ്ങള്‍ക്ക് നവോന്മേഷമേകാന്‍
ഇനിയും ഞാനെന്റെ സ്വപ്നങ്ങള്‍ അവളില്‍ പകര്‍ത്തും
ഇനിയുള്ള ചുവടുകള്‍ ഉറപ്പോടെ ഉറയ്ക്കാന്‍ .... !!


Saturday, April 14, 2012

രണ്ടു പുലര്‍ക്കാല കവിതകള്‍


പച്ചില ചില്ലയില്‍ പൂത്തൂനില്‍ക്കുന്നൊരു
നിസ്തുല സത്യമേ , വെണ്‍ പ്രഭാതമേ

പൊന്‍ പ്രഭാധൂളി പടര്‍ത്തിയീ  മണ്ണില്‍
മാസ്മര ഹര്‍ഷ പുളകമായിന്നും

വിണ്ണില്‍ നിന്‍ വിസ്മയ  സഞ്ചാരമില്ലെങ്കില്‍
ഭൂഗോളം വെറും മണ്‍  കൂനയല്ലേ

പ്രത്യാശാ പ്രഭാ പൂര്‍ണ്ണനായെന്നുമെന്‍
പ്രത്യക്ഷ ചഞ്ചല പ്രാരംഭമായി  നീ


പ്രജ്ഞയ്ക്ക് നാളമായ് നാദമായി
നവരസ ഭാവം പടര്‍ത്തുവാന്‍ നിത്യം

നാനാനിറങ്ങളും  വാരിനിറച്ചീ ഭൂവില്‍
സ്വര്‍ഗീയ ജാലകം തീര്‍ക്കുന്നുവെന്നും

കാലാന്തരങ്ങങ്ങള്‍ സുകൃത പുണ്യമായ്
കാന്തിപടര്ത്തുന്നോരേകാന്ത താരമായ് !!

===========================

സൂര്യന് പ്രിയം ഭൂമിയോടാവും
എന്നും പുലര്‍ക്കാലെ വന്നുദിക്കുമ്പോള്‍
എന്നും പ്രിയം മഞ്ഞു തുള്ളിയോടാവും

ഓരോ രശ്മിയായി കോരി കുടിച്ചു
ഉന്മത്തനായി ഭൂമിയെ ചുംമ്പിച്ചവ
നിര്‍വൃതിയോടെ പറന്നകന്നു പോകുന്നു !!

Sunday, April 8, 2012

ഒരു പ്രണയ കഥ


അന്ന്

അവള്‍ക്ക് പതിനാറ്

എനിക്ക്   പതിനേഴും


ഇന്ന്

അവളുടെ കൈകുഞ്ഞിന്നു ആറുമാസം

എന്റെ ഒടുങ്ങാത്ത വേദനകള്‍ക്ക് 

Thursday, March 15, 2012

ന്നാലും ഭാര്യേ ഈ ചതി വേണ്ടായിരുന്നു


കോലായിലെ  ചാരുകസേരയില്‍ മലര്‍ന്നു കിടന്നു പത്രവായനയിലാണെന്ന ഭാവനയിലാണ്  പണിക്കരേട്ടന്‍  . ഇടയ്ക്കു തല ഉയര്‍ത്തി ഗേറ്റ് വക്കോളം കണ്ണുപായിക്കും , റോഡുവക്കില്‍ വല്ല വണ്ടിയോ കാല്പ്പെരുമാറ്റമോ കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ക്കും . ഒരു ചലനവും കാണാതാകുമ്പോള്‍ അസ്വസ്ഥനായി കൈതിരുമ്മും  .

'പ്രിയതമേ നീ വരുന്നുണ്ടോ വേഗം. ആകെ മുഷിഞ്ഞു . വന്നിട്ടിന്നേരമായിട്ടൂം ചായ  കിട്ടിയില്ല '

'അടുത്തായി അവള്‍ക്കെന്റെ കാര്യത്തില്‍ തീരെ ശ്രദ്ധയില്ല. ഞാന്‍ ഒരു പാവമായതുകൊണ്ടാല്ലേ ?'  പണിക്കരേട്ടന്റെ മനസ്സില്‍  പരിഭവം പുകഞ്ഞു ..

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു നോക്കുമ്പോള്‍  പണിക്കരെട്ടന്റെ  പ്രിയതമ ഒരു വലിയ ഷോപ്പിംഗ്‌ കഴിഞ്ഞ മട്ടില്‍ .   വലിയ കവറോക്കെ തൂക്കി ഗമയില്‍ നടന്നുവരുന്നു. വിജയശ്രീലാളിതയുടെ പ്രശോഭിത മുഖഭാവത്തോടെ പണിക്കരെട്ടന്റെ അടുക്കലെത്തി ഒരു പുഞ്ചിരി നല്‍കിയ നിമിഷം , കാത്തിരുന്നു മുഷിഞ്ഞ  ഈര്‍ഷ്യയില്‍  പണിക്കരേട്ടന്‍ ഉച്ചത്തില്‍  കയര്‍ത്തു   

''എവിട പോയിരിക്കുവായിരുന്നെടീ ? ഞാനെത്ര നേരമായ്  വന്നു കുത്തിയിരിക്കുന്നു . പോകേണ്ടിടതൊക്കെ നിനക്ക് നേരത്തും കാലത്തും ഓക്കേ  പോയ് ക്കൂടെ ?  മനുഷ്യാനെ മെനക്കെടുത്താന്‍  !! ''

ഇനിയിതാവര്ത്തിച്ചാല്‍ എന്ന ഭാവത്തില്‍   താടി രോമത്തില്‍ തടവി  ഉം ...  എന്നു ശൌര്യം പ്രകടിപ്പിച്ചു   

പക്ഷെ  "  ഓ.. .." എന്ന അലസമായ പ്രിയതമയുടെ അര്‍ത്ഥഗര്ഭമായ  മറുപടിയില്‍ ആ ദീര്‍ഘനിശ്വാസം പറന്നകന്നു പോകുന്ന കാഴ്ച   പണിക്കരേട്ടന്‍ നിര്‍വികാരനായി നോക്കി നിന്നു.

''ഞാനൊന്ന് കറങ്ങാന്‍ പോയതാണെന്നെ , നാളെ നിങ്ങളുടെ പിറന്നാള്‍ അല്ലേ അതിന്റെ അല്ലറ ചില്ലറ ഷോപ്പിംഗ്‌ ......അതിനിടയില്‍  നേരം പോയതറിഞ്ഞതേ ഇല്ലാ !! '' 

ഒരു വലിയ കവര്‍ ഉയര്‍ത്തി കാട്ടി . ഏതോ വല്യ കാര്യം സാധിച്ചെന്ന മട്ടില്‍ തുടര്‍ന്നു

'' ഇതു കണ്ടോ ഇതു വാങ്ങാന്‍ ആയിരുന്നു ഇത്ര താമസം നിങ്ങക്ക് ഇതൊന്നു  പിടിക്കണ്ടേ ഹോ !! '' വല്യ കഷ്ടപ്പാടായിരുന്നു എന്ന ഭാവേന ഭാര്യ  തലയില്‍ കൈവച്ചു  .

പണിക്കരേട്ടനു ഉടന്‍ രോമാഞ്ചം   ' എത്ര സുന്ദരി എത്ര പ്രിയങ്കരി എന്റെ ഹൃദയേശ്വരി'  കണ്ടോ അവള്‍ എന്റെ പിറന്നാള്‍ ഓര്‍ത്തു അതാഘോഷിക്കാന്‍   സമ്മാനവും വാങ്ങി വന്നിരിക്കുന്നു ആ അവളോട്‌ താനിത്ര കയര്‍ത്തു പോയല്ലോ  പണിക്കരേട്ടന്റെ മനസ് കുറ്റബോധം കൊണ്ട് നീറി പുകഞ്ഞുതുടങ്ങി 

അവര്‍ വാതില്‍ തുറന്നു. അകത്തു കടന്നു. മേശ മേല്‍ സാമാനങ്ങളോകെ ഒതുക്കി വച്ചു .

പണിക്കരേട്ടന്റെ പ്രിയതമ ആവേശത്തോടെ

'' ഞാന്‍ വാങ്ങി വന്നത് കണ്ടാല്‍  പണിക്കരേട്ടന്‍ ആശ്ചര്യപ്പെടും  തീര്‍ച്ച "'

'ങേ ... എന്നെ ആശ്ചര്യപ്പെടുത്താനും മാത്രം എന്തായിരിക്കും അതില്‍ , വല്ല ഐഫോണോ , ടാബ്ലെറ്റ്‌ കമ്പ്യൂട്ടറോ, സ്മാര്‍ട്ട്‌ ഫോണോ   ആയിരിക്കും ,   പണിക്കരേട്ടന്റെ മനസ് ചിന്തയില്‍ ആണ്ടു.

ഫ്രിജ്ജ്  തുറന്നു ഒരു ഗ്ലാസ്‌ തണുത്ത വെള്ളം എടുത്തു മടുമടെ കുടിച്ചു ദീര്‍ഘാശ്വാസനിശ്വാസം വിട്ടു  പ്രിയതമ വീണ്ടും തുടര്‍ന്നു 

'' ഇതു കണ്ടാല്‍ പാര്‍ട്ടിയിലൊക്കെ ഇതു മതിയെന്നേ  പണിക്കരേട്ടന്‍ ഇനി പറയു എന്തായിരിക്കും  അപ്പൊ ഗമ !! "

'ഓഹോ  എങ്കില്‍ റിസ്റ്റ്വാച്ചോ , സ്വര്‍ണവജ്രാഭരണമോ  അല്ലെ വിലകൂടിയ സൂട്ടോ അങ്ങനെ  വല്ലതും ആവും തീര്‍ച്ച '

പ്രിയതമ അടുത്ത് വന്നു കസേര വലിച്ചിട്ട് അതില്‍ ഉപവിഷ്ടട്ടയായി തുടര്‍ന്നു  .'' വെരി റെയര്‍ കണ്ടാല്‍ എന്റെ  പണിക്കരേട്ടാ കണ്ണേടുക്കാന്‍ തോന്നില്ല എന്താ.....അതിന്റെ ഒരു  ഭംഗി "

പണിക്കരെട്ടന്‍ കണ്ഫൂഷനിലായി തന്നെ  ആശ്ചര്യപ്പെടുത്താന്നും മാത്രം വിലകൂടിയ റെയറായ ഗമയുള്ള എന്തായിരിക്കുമതില്‍. ഇനിയും  ക്ഷമിക്കാനാവില്ല പണിക്കരേട്ടന്‍   ആകാംഷാഭരിതനായി ചാടി എണീറ്റ്‌ പൊതി കൈക്കല്‍ ആക്കി  ,  തുറക്കാന്‍ ഭാവിക്കവേ പ്രിയതമ വിലക്കി .

'' കണ്ടോ ഇപ്പോഴേ എന്താ ഒരു തിടുക്കം ചില വികൃതി പിള്ളാരെ പോലെ  ഒരു സമാധാനം വേണ്ടേ ഇങ്ങു തരുന്നേ ഞാന്‍ കാട്ടിത്തരാം ''

പൊതി തിരികെ വാങ്ങി പ്രിയതമ അകത്തേക്ക് നടന്നു  

'' ഇതിങ്ങനെ കാണുന്നതിലും ഭംഗി ഞാന്‍  ഉടുത്തോരുങ്ങി വരുമ്പോഴാ ഒരു രണ്ടു മിന്നിട്ട് ദേ വരുന്നു ''

 പണിക്കരേട്ടന്റെ വികാര വിചാരങ്ങള്‍ ശേഷം ചിന്ത്യം ....!!



കടപ്പാട് : പറഞ്ഞു കേട്ട ഒരു തമാശയാണ് അത് വെറുതെ എന്റെ ശൈലിയില്‍   എഴുതി നോക്കിയെന്നെയുള്ളൂ , ഒരു പരീക്ഷണമായി കണ്ടു   അഭിപ്രായം പറയണേ  !!
@ തിരക്കഥ സംഭാഷണം ശ്രീമാന്‍ പുണ്യവാളന്‍

പ്രിയപ്പെട്ട സുഹൃത്തുകളുടെ ശ്രദ്ധയ്ക്ക് അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ്  GADGET  തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്. ഇനിയും  പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ വീണ്ടും ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!
.

Tuesday, January 17, 2012

ആര്‍ദ്ര സംഗീതം



സന്ധ്യയ്ക്ക് മുറ്റത്ത് 
നില്‍ക്കുന്ന നേരത്ത് 
സാന്ദ്രമായൊരു 
 സംഗീതം  കേട്ടു 

ദിക്കത്രയും  ചുറ്റി 
തിരഞ്ഞു ഞാനന്നും 
കേട്ടില്ല പിന്നെയാ 
മൃദുല ഗാനം 

വിഷണ്ണനായ്
വികാരദീനമായ്
ഉള്ളില്‍ പതഞ്ഞു
മോഹഭംഗം     

കാലം കടന്നു 
പലതും മടുത്തു 
പാതയോരത്തു ഞാന്‍ 
ഏകനായി നില്‍കെ

അന്നു ഞാന്‍കേട്ടോരാ 
രാഗങ്ങളൊക്കെയും 
സ്പന്ദിച്ചു നില്‍ക്കുന്നു 
എന്നുള്ളില്‍ വീണ്ടും 

ഇന്നെന്റെ ഉള്ളെത്ര 
തുള്ളി കളിക്കുന്നു 
ഇതാണെന്റെ  
ആര്‍ദ്ര സംഗീതം   !!


Monday, January 9, 2012

അരിമണികളും തരുണികളും


അരിവാങ്ങാനായി ഞാന്‍
കടയില്‍ ചെന്നപ്പോള്‍
അരിവാങ്ങാനായവിടെ
തിക്കും തിരക്കും


കളഞ്ഞിട്ടു വരുവാനായ്
മനമൊന്നു പറഞ്ഞപ്പോള്‍
അരിയില്ലാതെ വീട്ടില്‍ ചെന്നാല്‍
എന്താകും പുകില്ല്


തിരക്കൊന്നു് ഒഴിയാനായ്
വഴിവക്കില്‍ നില്‍ക്കുമ്പോള്‍
മഴ തുള്ളികള്‍ തുള്ളി തുള്ളി
അരികില്‍ വന്നെത്തി


അരിവാങ്ങാനായി ഞാന്‍
കടയില്‍ ചെന്നപ്പോള്‍
അരിവാങ്ങാനായവിടെ
തിക്കും തിരക്കും


അരിവാങ്ങാനായ് ഞാനും
ക്യൂവില്‍ നില്‍ക്കുമ്പോള്‍
രണ്ടു തരുണീമണികളാവഴി
കുളിരുമായെത്തി


കുളിരില്‍  ഞാനുന്മാദലഹരിയില്‍ 
മുങ്ങുമ്പോള്‍, അരിക്കാരന്‍   
വന്നെന്നെ തോണ്ടിവിളിക്കുന്നു
ചുറ്റും നിന്നവരോ പൊട്ടിച്ചിരിക്കുന്നു


അരിവാങ്ങി ഞാനതുമായി ഗമിക്കുന്ന
വഴി വക്കില്‍   അരിവാരി നോക്കി
ഞാനൊരു മാത്ര നിന്നു  കൈയില്‍
ഒരു കുന്നു പുഴുകുത്തുകള്‍ നോക്കി ചിരിക്കുന്നു !!

Sunday, January 1, 2012

പോലീസുകാരനെയും ഇടിച്ചിട്ട സവാരി ഗിരി ഗിരി

രാത്രി സ്വസ്ഥമായി കസേരയില്‍ വളഞ്ഞൊടിഞ്ഞിരുന്നു ടിവി കാണുന്നതിനിടയ്ക്കാണ് ചേട്ടന്‍ ഫോണ്‍ വിളിച്ചു ' വീട്ടിലേയ്ക്കു വരുന്നുണ്ടെന്നും ശേഷം ഒരുമിച്ചു ന്യൂ ഇയര്‍ പാര്‍ട്ടിക്ക് പോകാമെന്നും  അതിനു ഞാനുടന്‍  റെഡിയായി പുറത്തിറങ്ങി നില്ക്കണമെന്നും' പറയുന്നത്   . വല്യ താല്പര്യം ഒന്നും ഉണ്ടായിട്ടല്ല എങ്കിലും ഞാനതിനു സമ്മതിച്ചു. പോയേക്കാം , അവന്‍  വല്യ കാര്യമായി ഒരു അടിച്ചു പൊളി  പാര്‍ട്ടിക്ക് വിളിയ്ക്കുമ്പോ പോകാതിരുന്നാല്‍ അവനതു വല്ലാത്ത ഫീലിംഗ്സ് ആവും.   കണ്ണിനു കണ്ണായി  ആകെ ഒരു ചേട്ടനല്ലെ  ഉള്ളൂ.

ഉടന്‍ തന്നെ  ഓരോ പാന്‍റും ഷര്‍ട്ടും തൊപ്പിയും വലിച്ചിട്ട് മുറ്റത്തേക്കിറങ്ങി   ചേട്ടന്റെ ഒമനി വാനിന്റെ ശബ്ദവും കാതോര്‍ത്ത്   ഉലാത്താന്‍ തുടങ്ങി. ആകാശത്ത് ചന്ദ്രനും താരകളും ദീപം തെളിച്ചു നില്‍ക്കുന്നു നല്ല സുഖലോലമായ തണുപ്പ് മേലാകെ അരിച്ചിറങ്ങുണ്ടായിരുന്നു.

പത്തു മണിയോടടുക്കവേ ചേട്ടന്‍ പാഞ്ഞെത്തി. വന്നപാടെ വേഗം അകത്തു കടന്നു ഒരു വലിയ  കുപ്പി  സ്പ്രേ  എടുത്തു   കൊണ്ട് വന്നെന്റെ മേലാക്കെ  ശൂശൂശൂ... എന്നൊരു സുഗന്ധ നീരാട്ട് നടത്തി. അടിപൊളി പാര്‍ട്ടിയില്‍ കുട്ടന്‍ ഗുമ ഗുമാന്ന് മണക്കട്ടെ എന്നൊരു  ഡയലോഗും  ! ഞാനൊന്ന്  ചിരിച്ചതേയുള്ളൂ. ഒരു ന്യൂ ഇയര്‍  ആഘോഷം കഴിഞ്ഞുള്ള വരവ് ഗുമ ഗുമായെന്നു  എന്റെ മുക്കിലേക്കു  വലിഞ്ഞുകേറി കന്നംതിരിവ് കാണിക്കാതിരിയ്ക്കുവാന്‍  മുക്കിന്റെ പാലത്തിനിട്ടു പണിഞ്ഞതാണെന്നറിഞ്ഞിട്ടും  !!

അമ്മയെ അകത്താക്കി വീടും പൂട്ടി സലാം പറഞ്ഞു ഞങ്ങള്‍ ഇറങ്ങി . എല്ലാ അതിരുകളും ബേധിച്ചു അലക്ഷ്യമായി പാഞ്ഞു  പോകുന്ന വഴിയ്ക്ക് സംശയത്തോടെ ഞാന്‍ ചേട്ടനോട് ചോദിച്ചു

''നീ ഇതു എങ്ങോട്ടാ പോണേ " 

''എങ്ങോട്ട് വേണമെങ്കിലും പോകാം നീ പറ ''

''അത് ശരി ഇപ്പോ അങ്ങനെ ആയോ ? എവിടെയോ  പാര്‍ട്ടിയുണ്ടെന്നു പറഞ്ഞല്ലേ  നീ  എന്നെ വീട്ടീന്നു വിളിച്ചിറക്കിയത് '' 

''സകലയിടത്തും   പാര്‍ട്ടിയാട നമ്മുക്ക്  എവിടെ പോകണം  നീയതു പറ '' 

 ''നീ വണ്ടി തിരി വണ്ടി തിരി എനിയ്ക്ക് വീട്ടില്‍ പോയാല്‍ മതി '' 

''ന്യൂ ഇയര്‍ ആയിട്ട് വീട്ടിനകത്ത് കുത്തി ഇരുന്നു എന്തെടുക്കാനാട നമ്മുകീ സിറ്റി ഓക്കേ ഒന്ന് കറങ്ങാം ''

''ഹും ''

ഞാനതു മൌനമായി സമ്മതിച്ചു അല്ലേലും ചുമ്മാ വണ്ടിയില്‍ ഇരുന്നു നാട് ചുറ്റുന്നത്  എനിക്ക് വല്യ ഇഷ്ടമുള്ള കാര്യമാണ്. ശേഷം  ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി കോവളം കാണാന്‍ പോകാം തിരോന്ത്വരത്തിന്റെ ന്യൂ ഇയര്‍ ആഘോഷ തലസ്ഥാനം കോവളം ആണല്ലോ ? ഞങ്ങള്‍ ആണേ ഇന്നേവരെ  കോവളം കണ്ടിട്ടുമില്ല. നാടായ നാട്ടീനൊക്കെ മദാമ്മമാരും സായിപ്പന്മാരും വന്നു തുണിമണികള്‍ ഇല്ലാതെ  മലര്‍ന്നു കിടക്കുന്ന സ്ഥലം കൈയെത്താ ദൂരത്തു കിടന്നിട്ട് ഇന്നേ വരെ അവിടെ വരെ ചെന്നെത്താന്‍ ബുദ്ധിയും തോന്നിയില്ല സാഹചര്യവും വന്നില്ല എന്നാ പിന്നെ ഇന്നങ്ങോടു തന്നെയെന്നങ്ങു നിരൂപിച്ചു നീങ്ങി.

അന്നേരമാണ്  അടി പൊളി ട്രിപ്പിന് പോകുന്ന പോക്കില്‍ മദന്‍ ചേട്ടനെയും കൂട്ടാം എന്ന ഐഡിയ വന്നത്.  ആളൊരു ഒറ്റയാനാണ് ആകെ മെരുങ്ങുന്നതാകട്ടെ എന്നോടും.  ഞാന്‍ വിളിച്ചാല്‍ ഏതു നരകത്തിലേയ്ക്കും വരും . സ്വന്തം വീടിനേക്കാള്‍ വലിയ നരകമില്ലയെന്നാണ്  മദന്‍ ചേട്ടന്റെ മതം !

ഞാനുടന്‍ ഫോണെടുത്തു ഒരു  വിളി.  അപ്പോഴേയ്ക്കും  മദന്‍ ചേട്ടന്‍ നേരുതെ ആഘോഷം തുടങ്ങി കഴിഞ്ഞു പോയെങ്കിലും  വരാമെന്നേറ്റു. മൂന്നാം പെഗോഴിച്ചു  ഐസ്  ഇടുമ്പോ എത്തി കൊള്ളണം,  അതും വലിച്ചു കുടിച്ചു പുറത്തിറങ്ങി വരാമെന്നു. സമ്മതിച്ചു , അല്ലെ പിന്നെ ബോധം കാണില്ല. അതിനാല്‍  വണ്ടി തിരിച്ചു റൂട്ട് മാറ്റി  പാഞ്ഞു ചെന്ന് മദന്‍ ചേട്ടനെയും കൂട്ടി   കോവളം ലക്ഷ്യമാക്കി വീണ്ടും യാത്ര തുടങ്ങി.

വണ്ടി കുറച്ചു മുന്നോട്ടു പോയപ്പോഴാണ്  വല്ലതും കഴിച്ചു പോകാമെന്ന് മദന്‍ ചേട്ടന്‍ പറഞ്ഞത്.  പക്ഷെ തട്ട് കടയിലേയോ ഹോട്ടലിലേയോ ഫുഡ്‌ ഒന്നും വേണ്ട  അതൊകെ മായം , വൃത്തികേട് ! പുള്ളിയ്ക്ക്  മരുന്നടിക്കാത്ത ഫ്രഷ്‌  നാടന്‍  കോഴി  കറി കഴിയ്ക്കണം. പാതിരാ നേരമാകുമ്പോള്‍ നാടന്‍ പോയിട്ട് ഓഡിനറിയെ പോലും  എവിടെ കിട്ടാനാണ്. കടകളേറെയും അടച്ചു.

അമ്മയെ വിളിച്ചു ആഗ്രഹം പറഞ്ഞപ്പോള്‍  കോഴി വാങ്ങി കട്ട് ആക്കി വാ ചപ്പാത്തിയും കറിയും ഉണ്ടാക്കി വച്ചിട്ട് ഞാന്‍ കിടന്നോളളാം എന്ന് പറഞ്ഞ പാടെ പിന്നെ കോഴി കട തിരക്കി നടപ്പായി അതും നാടന്‍ കോഴി തന്നെ വേണമല്ലോ ? കട ഉള്ളയിടത്ത് കോഴി കാണില്ല കോഴിയുള്ളതായി കേട്ടിടതൊന്നും  കട കണ്ടില്ല.

ഒടുവില്‍ കുറെ അലഞ്ഞു തിരിഞ്ഞിട്ടു  ഒരു ബ്രോയിലറിനെ   സംഘടിപ്പിച്ചു   കൊല്ലിച്ചു കഷണിച്ചു വാങ്ങി പക്ഷെ മദന്‍ ചേട്ടന്‍ അതിലൊന്നും ഒതുങ്ങിയില്ല   മദന്‍ ചേട്ടന്‍ തന്നെ കോഴി കറി വയ്ക്കുമെന്നായി  പിന്നെ അതും നല്ല വെറൈയ്റ്റിയായി    ചീരയൊക്കെ  ചേര്‍ത്തുള്ള മദന്‍ സ്പെഷ്യല്‍ കോഴി കറി.  ഞങ്ങളെയൊക്കെ അത് കഴിപ്പിച്ചു അത്ഭുതപ്പെടുത്തണം. അടുത്ത കടയില്‍ നിന്നും കുറെ സാമാനങ്ങളും അതിനു വാങ്ങി (ഭാഗ്യത്തിന് ചീര കിട്ടിയില്ല). ഇതൊകെ  വീട്ടില്‍ കൊണ്ട് വച്ചിട്ട്  ആ വഴി പോകാം എന്ന ധാരണയില്‍  വന്ന വഴിയെ   തിരിച്ചു. വഴിമദ്ധ്യേ  നമ്മുക്ക് കഴിക്കാനാവാതെ  പോയ  പാചക വിദ്യയെ കുറിച്ചും അതിന്റെ അപാര രുചി വൈഭവത്തെ കുറിച്ചും  മദന്‍ ചേട്ടന്‍  വാതോരാതെ പറഞ്ഞു കൊണ്ടേ ഇരുന്നു !! 

വീടെത്തിയപ്പോള്‍ , റോഡില്‍ കാര്‍ നിര്‍ത്തി   ഞാനും ചേട്ടനും കോഴിയും സാമാനങ്ങളുമായി ഇറങ്ങി നടന്നു സമാനമോക്കെ അമ്മയെ ഏല്പിച്ചു  തിരിച്ചു വന്നു നോകുമ്പോ  മദന്‍ ചേട്ടനെ കാണാനില്ല  വല്ല അത്യാവശ്യത്തിനും ഇറങ്ങിയതാകുമെന്നു കരുതി അവിടെയൊക്കെ നോക്കി ഒന്നും കണ്ടില്ല മൊബൈലാണെ വണ്ടിയിരിക്കുനുണ്ട് താനും.  അപ്പൊ പിന്നെ   നോക്കാന്‍  ഒരിടമേ ബാക്കിയുള്ളൂ   .വണ്ടിയെടുത്തു നൂറു വാരെ അടുത്തുള്ള ബാറിന്റെ  മുന്നില്‍ പാര്‍ക്ക് ചെയ്തു പുറത്തേക്കുള്ള  വരവ്വും കാത്തിരിന്നു. ചേട്ടന് അതിനകത്ത് കടന്നു മദന്‍ ചേട്ടനെ  വിളിക്കണമെന്ന് കലശലായ മോഹം ഞാന്‍ കണ്ണുരുട്ടി പേടിപ്പിച്ചിരുത്തി. അല്ലെ പിന്നെ രണ്ടിനെയും വിളിച്ചിറക്കാന്‍ ഞാന്‍ ആളെ കൂട്ടി  കയറിച്ചെന്നു  താങ്ങി കൊണ്ടുവരേണ്ടി വരും .

ബാറില്‍ നിന്നും പുറത്തിറങ്ങിയ  മദന്‍ ചേട്ടന്‍ ഞങ്ങളെ മുന്നില്‍  കണ്ട ആശ്ചര്യത്തില്‍ ഒരു വളിച്ച ചിരിയുമായി  അടുത്തേക്ക് വന്നു .  ഇനി ഞാന്‍ ഓടിച്ചോള്ളാം  ന്ന വാശിയില്‍   ഡ്രൈവിംഗ് സീറ്റില്‍ ചാടി കയറി കാര്‍    സ്റ്റാര്‍ട്ട്‌ ചെയ്തു മുന്നോട്ടെടുത്തു പക്ഷെ  വണ്ടി  അറച്ചറച്ചു   മുന്നോട്ടു   നീങ്ങി  റോഡു മദ്ധ്യ നിലയുറപ്പിച്ചു. വീണ്ടും കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു മുന്നോട്ടെടുതെങ്കിലും പക്ഷെ കാര്‍  മുന്നോട്ടു നീങ്ങുന്നില്ല    മദന്‍ ചേട്ടന്‍ ആകെ പരിഭ്രമിച്ചു 'പുണ്യാളാ വണ്ടി അനങ്ങുന്നില്ല ' ഞാനും നോക്കിയിരിക്കുകയാണ്  അതെ വണ്ടി  ആനങ്ങുന്നില്ല അപ്പോഴേയ്ക്കും കാര്‍ ഒന്ന് കുലുങ്ങി  ഓഫായി . പിന്നാലെ വാഹനങ്ങള്‍ വന്നു ഹോണ്‍ അടി തുടങ്ങി.

ഞങ്ങളും പരിഭ്രമിച്ചു 'വണ്ടി കേടായോ ? പഹവാനെ പെരുവഴിയിലായല്ലോ'  മദന്‍ ചേട്ടന്‍  ഇതാ കണ്ടോ ' എന്നു പറഞ്ഞു ഒരു ഡെമോയ്ക്ക്,  കാര്‍ വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്തു' ഫസ്റ്റ് ഇട്ടു ക്ലച്ചിന്നു കാലെടുത്തു. വണ്ടി വീണ്ടും ഒന്ന് ചാടി  കുലുങ്ങി കുലുങ്ങി നിന്നു.  അപ്പോഴാണ്‌ ചേട്ടന്‍ പുറകില്‍ നിന്ന് തലയിട്ടു പറഞ്ഞത് ''  ആക്സിലറേറ്റര്‍ ചവിട്ടിയോട   നീ ''   കേട്ട പാടെ  കാലെടുത്തു അതിന്റെ മേലെ ഡും എന്നോരിടക്കം വണ്ടി പത്തടി പറന്നു പിന്നെ പാമ്പിഴയും പോലെ  റോഡില്‍ ഒരൊന്നൊന്നര പയലായിരുന്നു  നരകത്തിലേക്കോ സ്വര്‍ഗ്ഗത്തിലേക്കോ എന്നറിയാന്‍ മേലത്ത ലക്കും ലഗാനും ഇല്ലാത്ത  കുതിപ്പ്

ഭയന്ന് വിറച്ചു പരിഭ്രമത്തോടെ അനവധിതവണ പലതും  പറഞ്ഞു  നോക്കി. ചേട്ടാ റോഡില്‍ നിറയെ സാധുകളാണ്,   നിങ്ങടെ  കൈയിലാണ്  അവരുടെ ജീവന്‍ വണ്ടി തിര്‍ത്തു മദന്‍ ചേട്ടാ ഞാന്‍ ഓടിച്ചോളാമെന്നൊക്കെ !!

''ഡാ ഞാനീവഴിയൊക്കെ വല്യ ബസു തെക്ക് വടക്കൊടിച്ചു പഠിച്ചവനാടാ , മെക്കാനിക്കല്‍  ഡിപ്ലോമ ഹോള്‍ഡര്‍ ആയ എനിക്കറിയാന്‍ പാടില്ലേ   ഈ വണ്ടിയുടെ ഞട്ടും ബോള്‍ട്ടും വരെ തിരിയുന്നത് നീ പേടിക്കാതെ   '' 

''അതൊകെ ശരി തന്നെ എനിക്കതൊകെ അറിയാം പക്ഷെ  ഇപ്പോ നിങ്ങളുടെ  ഞാട്ടും ബോള്‍ട്ടും   ഇളക്കി കിടക്കുകയല്ലേ  അത് ഞങ്ങളുടെ ഞട്ടും  ബോള്‍ട്ടുമൊക്കെ ഇളക്കും എനിക്കതല്ലേ പേടി "

ആര് കേള്‍ക്കാന്‍ വടക്ക് നോക്കി യന്ത്രത്തില്‍ ശ്രീനിവാസന്‍ പറഞ്ഞ മാതിരി  ഡയലോഗും പറഞ്ഞു യാതൊരു കൂസലുമില്ലാത്ത പോയ പോക്കില്‍ ആരുടെക്കെയോ ഭാഗ്യത്തിന് തട്ടുകേടില്ലാതെ ഒരു  പമ്പിലേക്ക് വണ്ടി ഓടിച്ചു കയറ്റി.   .ആ തക്കത്തിന് ഞാന്‍ ഡ്രൈവിംഗ് സീറ്റ്‌ പിടിച്ചെടുത്തു. എനിക്കണേ രാത്രി വണ്ടി ഓടിച്ചു വല്യ ശീലമോന്നുമില്ല . എതിരെ വരുന്നവന്റെ ഒക്കെ  ഹെഡ് ലൈറ്റ്  കണ്ണിനകത്ത് കുത്തി കയറി ഇരുട്ട പടര്‍ത്തുകയാണ് . നേരാവണം റോഡോ  അവിടെ നടക്കുന്നതോ ഞാന്‍ കാണുനില്ല എന്നിട്ടും  വല്ല വിധേനയും കോവളത്തിന്റെ ഏതോ പരിസരത്ത് എവിടെയോ ഞാന്‍ കൊണ്ടെത്തിച്ചു.

റോഡിന്‍റെ ഇരുപുറവും  ബൈക്കുകള്‍ നീണ്ട  നിരയായി അടുക്കി വച്ചിരിക്കുന്നു . വഴിയ്ക്ക് നിന്ന പോലീസുകാരൊക്കെ കാണിച്ചു തന്ന വഴികളിലൂടെ ഇഞ്ചൊടിഞ്ചു  നീങ്ങി  ഒരു കടപ്പുറത്തിന്റെ  തെങ്ങിന്‍ പുരയിടത്തില്‍ ചെന്നു  കേറി.  ശേഷം വിശ്വപ്രസിദ്ധമായ കോവളം കടലോരത്തിലെ രാത്രി കാഴ്ചകള്‍ കാണാന്‍ ഞങ്ങള്‍ ഇറങ്ങി നടന്നു.

അവിടെങ്ങും  വെട്ടവും വെളിച്ചവും കണ്ടില്ല  . ആകെ കണ്ട തുണ്ട് ബീച്ച്  വിളറി കിടക്കുന്നു. അതില്‍ മൊത്തം  പോലീസുകാരുടെ കവാത്തും.  ഫോറിന്‍ മദാമ്മമാരും നാടന്‍ സായിപ്പുമാരും ഡാന്‍സ് കളിക്കുന്ന കണ്ടപ്പോള്‍ പഴയ ഹോട്ടല്‍ ലീലയുടെ പിന്നാമ്പുറത്താണ് വന്നിറങ്ങിയതെന്നു മനസിലായി. അടുത്തുള്ള പാറകൂട്ടത്തിന്റെ മേലെയും കീഴെയും ഇടയിലും കുറെ കുമാരന്‍മാരുടെ വെള്ളമടി പൊടി പൊടിക്കുന്നു . പോലീസ് ഏമാന്‍മാരൊക്കെ ഒന്നുമാറി  ഒന്നുമാറി നിരനിരയായി പാറക്കൂട്ടത്തിനെ റോന്തു ചുറ്റി മദ്യവാന്മാരുടെ സല്‍ക്കാരം സന്തോഷപൂര്‍വ്വം സ്ഥികരിച്ചു അവര്‍ക്ക്‌ ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു പിരിയുന്നു . വന്നണയുന്ന കടല്‍ കാറ്റിനു പോലും മദ്യത്തിന്റെ ലഹരി പിടിപ്പിക്കുന്ന മണം . ഒരിടത്തും പ്രവേശനമില്ല ഹോട്ടലുകളെല്ലാം ബുക്കിംഗ് ആണ്  .. ഇനിയാ കടപ്പുറത്ത് ചുറ്റി നടന്നിട്ട് ഒരു കാര്യവുമില്ല . ന്യൂ ഇയര്‍ എത്താറായി ഞാന്‍ ഫോണ്‍ എടുത്ത് എന്റെ പ്രണയരഹസ്യങ്ങളിലെ നായികയെ വിളിച്ചു .അവള്‍ക്കും അവളുടെ ഹോസ്റ്റല്‍ നിവാസികള്‍ക്കും ഹാപ്പി ന്യൂ ഇയര്‍ ആശംസിച്ചു ഞങ്ങള്‍ ഹോട്ടല്‍ ലീലയില്‍ ന്യൂ ഇയര്‍  ആഘോഷിചു തിമര്‍ക്കുകയാണെന്നു അവരോടു വച്ചടിച്ചു ശബ്ദഘോഷം കേള്‍പ്പിച്ചു അവരെ ആശ്ചര്യ പുളകിതരാക്കി.

ഏതായാലും ഇറങ്ങി തിരിച്ചു ഇനി  കോവളം കാണാതെ വീട്ടിലേയ്ക്കൊരു മടക്കമില്ല. അവിടെയാണത്രേ യഥാര്‍ഥ ആഘോഷം ഇടതു തിരിഞ്ഞു വലതു തിരിഞ്ഞെനൊക്കെ പറഞ്ഞ ഒരാളുടെ റൂട്ട് മാപ്പും  വാങ്ങി അങ്ങോട്ടിറങ്ങി തിരിച്ചു. വന്ന വഴി പിന്നെ വണ്ടി വിടുന്നില്ലന്നു വഴിയ്ക്കൊരാളുടെ ഭീഷണിയുണ്ടായിട്ടും. പോകുന്നിടം വരെ പോകാം. തടഞ്ഞാല്‍ അപേക്ഷിച്ചു നോക്കാം എന്നുറച്ചു വണ്ടി എടുത്തു വീണ്ടും യഥാര്‍ഥ കോവളം ലക്ഷ്യമാക്കി തിരിച്ചു

കുറച്ചു പോയെ തിരിയാന്‍ ആവു   പലരും  കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല ഞാങ്ങള്‍ ഒന്നും കണ്ടില്ലേ എന്നാ മട്ടില്‍ വരുമ്പോഴാണ്  ഒരു വൃത്തികെട്ട പോലിസുകാരന്‍ നാടു റോഡില്‍ നിന്ന് വണ്ടി തടയുന്നു. തിരിഞ്ഞു പോകാന്‍ ആംഗ്യം കാണിക്കുന്നു വണ്ടി സ്ലോവാക്കാതിരുന്നിട്ടും  അയാള്‍ അവിടെന്ന് മാറുന്ന ലക്ഷണമില്ല കൂടെ  സൈഡില്‍ കുറെ പോലീസുകാരും വാചകമടിച്ച് നില്‍ക്കുന്നു .

ഇനി മുന്നോട്ടു പോയാല്‍ പണിയാവും പിന്നെ വന്ന വേഗത്തില്‍ തന്നെ ഒരു   എടുക്കാമെന്നുറച്ച മുന്നില്‍ ചെന്നു വിശാലമായി വളച്ചപ്പോള്‍  ലക്ഷ്യം തെറ്റി  വണ്ടി വളഞ്ഞു  പോലീസുകാരണന്റെ മേലെ ഇടിച്ചു കയറി,  അയാള്‍  റോഡില്‍ പൊത്തോമെന്ന് മലര്‍ന്നടിച്ചു  വീണു !!

രംഗം വഷളായി പോലീസുകാരോകെ നല്ല പ്രസത്തോടെ പലതും വിളിച്ചു പറഞ്ഞു പാഞ്ഞടുക്കുന്നു  . അവിടെങ്ങാനും പിന്നെ വണ്ടി നിര്‍ത്തായാല്‍   കഥ കഴിഞ്ഞത് തന്നെ. കിട്ടാവുന്ന വേഗത്തില്‍ ഞാന്‍ വന്ന വഴിക്ക് വണ്ടി പറത്തി. 

ന്യൂ ഇയര്‍ പിറന്നു. കോവളം കടാപ്പുറത്തെ  ന്യൂ ഇയര്‍ ആഘോഷത്തിന്റെ വെടികെട്ട് തുടങ്ങി, അതിനേക്കാള്‍ വലിയൊരു വെടികെട്ട് ഹൃദയത്തില്‍ നടക്കുന്നുണ്ട്.നല്ല ജീവനോക്കെ പോയി പോലീസുകാരനെയാണ് റോഡില്‍ ഇടിച്ചിട്ടു കടക്കുന്നത്. ഇനി എന്തൊകെ നടക്കും. എതു  വിദേനയും വീടെത്തിയാല്‍ മതിയെന്നായിയിരുന്നു. പോലീസിന്റെ വയര്‍ലസ്‌ സന്ദേശത്തിനു പോലും പിടികൊടുക്കാതെ നാട്ടിലെ നരകം പിടിച്ച സകല ഊടു വഴികളിലൂടെയും ഞങ്ങള്‍ പാഞ്ഞു .

എലിയ്ക്കു പ്രാണവേദന പൂച്ചക്ക് വീണവായന എന്ന പോലെ ഓരോ ചെറിയ മുക്കിലും കുറെ പഹയന്‍മാര്‍ കാത്തിരുന്നു  വണ്ടി തടഞ്ഞു ഹാപ്പി ന്യൂ ഇയര്‍ പറയല്‍ തുടങ്ങി.   പരിപാടിയ്ക്ക്  സ്ഥികരണം പലെവിധമുള്ള ഉപദ്രവിക്കലാണ്   അതിനിടയില്‍  ഒരുത്തന്റെ കൈ    തട്ടി ചേട്ടന്റെ കണ്ണാടി താഴെ വീണു ഉടഞ്ഞു . കൈ വീശി കാണിച്ചതിന് എനിക്ക് കിട്ടിയത് അസല്‍ ഒരു അടിയായിരുന്നു . അങ്ങനെ അവശതയോടെ ആവലാതിയോടെ  പരിഭ്രമത്തോടെ വേദനയോടെ എങ്ങനൊക്കെയോ വീട്ടില്‍ എത്തിപ്പെട്ടു. അപ്പോഴും ഇതൊന്നും അറിയാതെ വണ്ടിയില്‍   സുഖ ശയനത്തിലാണ്  നമ്മുടെ പ്രിയ മദന്‍ ചേട്ടന്‍ .

ഇങ്ങനെയോകെ തുടങ്ങിയത് കൊണ്ടാണോ എന്നറിയില്ല കഴിഞ്ഞു പോയ   വര്‍ഷം ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നഷ്ടങ്ങളും നൊമ്പരങ്ങളും നല്‍കിയാണ് കടന്നു പോയത്  ഇത്രയേറെ മാനസിക സങ്കര്‍ഷം അനുഭവിച്ച മറ്റൊരു കാലഘട്ടമില്ല.  ഒരു  പാട് പ്രതീക്ഷകള്‍ വഗ്ദാനങ്ങള്‍  നല്ക്കിയാണ് പുതു പുലരി ഉണരുന്നത്............പ്രിയ സുഹൃത്തെ നന്മ നിറഞ്ഞ സ്നേഹപൂര്‍ണ്ണമായ സന്തോഷം തുളുമ്പുന്ന  പുതുവര്‍ഷം ആശംസിക്കുന്നു സ്നേഹാശംസകളോടെ സ്വന്തം പുണ്യാളന്‍ !!