Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"

Wednesday, July 18, 2012

പോലീസുകാരനെ തല്ലിയാല്‍


പണ്ട് ഞാന്‍ മഹാ ശുണ്ടിക്കാരന്‍ ആയിരുന്നു , ആരെടാ എന്ന് ചോദിച്ചാല്‍  അത് ഞാനെടാ എന്ന് പറയുന്നവന്‍. തെമ്മാടിത്തരവുമായി ആരു വന്നാലും അത് ഈ പറ പോലീസുകാരന്‍ എന്നല്ല സാക്ഷാല്‍ ഈശ്വരന് ആണേല്‍ പോലും തല്ലാതെ പോകാത്ത  തീവ്ര സ്വഭാവകാരന്‍ .  

അങ്ങനെ ഒരു വെള്ളിയാഴ്ച്ച , വൈകുന്നേരം വീട്ടിലേക്കുള്ള തിരക്കില്‍ ഞാന്‍ ജങ്ഷനിലെ ജന പ്രളയത്തിലൂടെ ഒഴുകി നീങ്ങുമ്പോഴായിരുന്നു അവന്‍ എന്നെ പിന്നില്‍നിന്നും വന്നു കോളറില്‍ തൂക്കി പിടിച്ചത് ...

കുറച്ചായി അവന്‍ എന്നെ പിന്തുടര്‍ന്ന് പുലഭ്യം പറയുന്നു... അവന്റെ യൂണിഫോമിലേതാണ്ട് ചെളി വീണു  പോലും , അപ്പോള്‍ ആ വഴി   ഞാന്‍ കടന്നു പോയതാണ് അവന്‍ കണ്ടെത്തിയ കുറ്റം. ഞാന്‍ അറിഞ്ഞ കാര്യമേ അല്ല ! 

അത് കൊണ്ട് തന്നെയാണ് അവന് പിടിവിടാനുള്ള ഭാവമില്ലാതെ പറു പറുന്നു എന്തൊക്കെയോ പറഞ്ഞു തല്ലാന് ഓങ്ങി നില്ക്കുമ്പോള്‍.എനിക്കന്നു കലശലായ കോപം മേലാകെ പടര്‍ന്നുകയറിയത്  ...!!

പിന്നെ ഞാനൊന്നും നോക്കിയില്ല . പതിവുപോലെ ഇടതു കൈ കൊണ്ട് അവന്റെ ചെകിള നോക്കി പടേന്നു ഒരടി വച്ചു കൊടുത്തു !! ശരിക്കും അവനപ്പോള്‍ ഞെട്ടി , പിടി വിട്ടു കുതറി മാറുമ്പോള്‍ പിടിച്ചു ഒരു തള്ള് കൂടി, പിന്നോട്ടു മലര്‍ന്ന സൌകര്യത്തില്‍ ബോണസായി ഒരു ചവിട്ടും കൊടുത്തു .

അവന്‍ ചെന്നു മലര്‍ന്നു വിണത് റോഡിലെ ചെളി കുണ്ടില്‍ യുണിഫോം അകെ മൊത്തം നാറി, കൂടെ അപമാനവും.

അവന്‍ ഒന്നില്‍ ഒന്നും ഒതുങ്ങാന്‍ പിന്നെ തുനിഞ്ഞില്ല ശേഷം ജങ്ഷനില്‍ ചറ പറയെന്നുള്ള പൊരിഞ്ഞ സംഘട്ടനം തന്നെ നടന്നു ...

ട്രാഫിക്‌ ബ്ലോക്ക്‌ ഉണ്ടായി ജങ്ഷനാകെ  സ്തംഭിച്ചു , ജനമത്രയും വന്നു ചുറ്റും കൂടി .സംഗതി പന്തിയല്ലെന്നു കണ്ടു അതില്‍ ചില നാട്ടുകാര്‍ വന്നു ഞങ്ങളെ പിടിച്ചു പറിച്ചു രണ്ടാക്കി മാറ്റി .

അപ്പോഴേക്കും എന്റെ വിരല്‍ ഒന്ന് ഒടിഞ്ഞു അവന്റെ പല്ല് ഒന്ന് പോയി ഷര്‍ട്ടൊക്കെ കീറി , മുക്കില്‍ കൂടെയും വായില്‍ കൂടെയ്യും ചോര ഒഴുകി , ദേഹമാസകലം മുറിഞ്ഞു നീരുവന്നു ...

പിടിച്ചു മാറ്റിയ ഒരു മൂപ്പന്‍ ഇടക്ക് വിളിച്ചു പറഞ്ഞ ചീത്തകളൊക്കെ ഇപ്പോഴും എന്റെ ചെവികളില്‍ കിടന്നു മുഴങ്ങുന്നുണ്ട് ....

''കുരുത്തം കെട്ട പിള്ളേര് സ്കൂളുകള് വിട്ടാലും വീടുകളില്‍ പോകുല ! വഴികളില്‍ കിടന്നു അടി ഒണ്ടാക്കാന്‍ നാശങ്ങള് പോയീണ്ട ഇവിടെന്നു  "

sslc പഠനം അവസാന മാസങ്ങളിലൂടെ കടന്നു പോകുകയായിരുന്നു. അവശതകളോടെ ആണെങ്കിലും സംഭവം വല്യ ഒച്ചപാടുണ്ടാക്കാതെ കടന്നു പോയി . അതിനു ശേഷം ഞങ്ങള്‍ പിന്നെ സംസാരിച്ചിട്ടേയില്ല. തമ്മില്‍ കണ്ടാല്‍ വല്ലാത്ത ഗൌരവം മാത്രം പിന്നെ ഒരു മസ്സില്‍ പിടിത്തം.

പരീക്ഷ കഴിഞ്ഞു സ്കൂള്‍ അടച്ചു , പലരും പല വഴിക്ക് പിരിഞ്ഞു പോയി. വര്‍ഷങ്ങളും കുറെ കടന്നു.

അന്ന് പിരിഞ്ഞ അവനെ വിണ്ടും കണ്ടുമുട്ടിയത്‌ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ അവിചാരിതമായി  .

അവിടെയും ജനസഹസ്രങ്ങള്‍ക്ക് ഇടയിലൂടെ എന്റെനേര്‍ക്ക് ഊളിയിട്ടുവന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഞാനൊന്നു പകച്ചു . ഒരു ഗംഭീര പോലീസുകാരന്‍ അതായെന്റെ അടുത്തേക്ക് വരുന്നു . വിളികേട്ടപ്പോള്‍ ഒന്നേ ഉറപ്പുണ്ടായിരുന്നുള്ളു അത്രമേല്‍ അറിയാവുന്ന ആരോ ഒരാള്‍ അല്ലാതെ എന്റെ വട്ടപ്പേരു വിളിക്കാന്‍ ആര്ക്കിത്ര ധൈര്യം . അവന്റെ രൂപവും ഭാവവും അത്രമേല്‍ മാറിപ്പോയിരിക്കുന്നു.

ഓടി വന്നു അവന്‍ എന്നോട് ലവ ലേശം പരിഭവം ഇല്ലാതെ കുറെ സംസാരിച്ചു . വിശേഷമൊക്കെ തിരക്കി ശേഷം  മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഞാന്‍ അവനോടു ഉറക്കെ പറഞ്ഞു .

''ടാ ചക്കരേ നീ സ്ഥലം പറഞ്ഞത് നന്നായി, നിന്റെ അധികാര പരിധിയിലേക്ക് വഴി തെറ്റിപ്പോലും ഞാന്‍ ഇനി  കടക്കില്ല ? ''

അവനതു കേട്ട് ഉറക്കെ ചിരിച്ചു കൊണ്ട് ജീപ്പിലേക്ക് കയറി സലാം പറഞ്ഞു .

പോലീസ് ജീപ്പ് അവനെയും കൊണ്ട് ദുരേക്ക് നീങ്ങി ...

അപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു ഒരു കൊച്ചു സന്ദേഹം

എന്തായിരിക്കും ചിരിച്ചപ്പോള്‍ അവന്റെ മനസ്സില്‍ ഉണ്ടായിരുന്നത്.....!!  

Sunday, June 24, 2012

അവള്‍ക്കൊപ്പമുള്ള പ്രഭാതങ്ങളെ കുറിച്ചു



അവളാണെന്റെ പ്രഥമ പ്രഭാതം
അവള്‍ക്കാണെന്റെ ആദ്യ ചുംമ്പനവും
ചുണ്ടോടു ചേര്‍ത്താമാധുരം നുകര്‍ന്ന്
ഉന്മാദം ഞാനെന്റെ സിരകളില്‍ പടര്‍ത്തും
ആ ഇളം ചൂടില്‍ ഞാനാകെ അലിയും
ഇന്നലകളെ ഞാനപ്പോ അപ്പാടെ മറക്കും
മേലാകെ പുതിയൊരു രോമഹര്‍ഷം പരക്കെ
ആത്മാവില്‍ നിര്‍വൃതി സുഗന്ധഹാരിയായ് വിടരും 


ഇനിയും ഞാനവള്‍ക്കൊരു പുഞ്ചിരി കടം വയ്ക്കും
ഇനിയുള്ള പ്രഭാതങ്ങള്‍ക്ക് നവോന്മേഷമേകാന്‍
ഇനിയും ഞാനെന്റെ സ്വപ്നങ്ങള്‍ അവളില്‍ പകര്‍ത്തും
ഇനിയുള്ള ചുവടുകള്‍ ഉറപ്പോടെ ഉറയ്ക്കാന്‍ .... !!


Saturday, April 14, 2012

രണ്ടു പുലര്‍ക്കാല കവിതകള്‍


പച്ചില ചില്ലയില്‍ പൂത്തൂനില്‍ക്കുന്നൊരു
നിസ്തുല സത്യമേ , വെണ്‍ പ്രഭാതമേ

പൊന്‍ പ്രഭാധൂളി പടര്‍ത്തിയീ  മണ്ണില്‍
മാസ്മര ഹര്‍ഷ പുളകമായിന്നും

വിണ്ണില്‍ നിന്‍ വിസ്മയ  സഞ്ചാരമില്ലെങ്കില്‍
ഭൂഗോളം വെറും മണ്‍  കൂനയല്ലേ

പ്രത്യാശാ പ്രഭാ പൂര്‍ണ്ണനായെന്നുമെന്‍
പ്രത്യക്ഷ ചഞ്ചല പ്രാരംഭമായി  നീ


പ്രജ്ഞയ്ക്ക് നാളമായ് നാദമായി
നവരസ ഭാവം പടര്‍ത്തുവാന്‍ നിത്യം

നാനാനിറങ്ങളും  വാരിനിറച്ചീ ഭൂവില്‍
സ്വര്‍ഗീയ ജാലകം തീര്‍ക്കുന്നുവെന്നും

കാലാന്തരങ്ങങ്ങള്‍ സുകൃത പുണ്യമായ്
കാന്തിപടര്ത്തുന്നോരേകാന്ത താരമായ് !!

===========================

സൂര്യന് പ്രിയം ഭൂമിയോടാവും
എന്നും പുലര്‍ക്കാലെ വന്നുദിക്കുമ്പോള്‍
എന്നും പ്രിയം മഞ്ഞു തുള്ളിയോടാവും

ഓരോ രശ്മിയായി കോരി കുടിച്ചു
ഉന്മത്തനായി ഭൂമിയെ ചുംമ്പിച്ചവ
നിര്‍വൃതിയോടെ പറന്നകന്നു പോകുന്നു !!

Sunday, April 8, 2012

ഒരു പ്രണയ കഥ


അന്ന്

അവള്‍ക്ക് പതിനാറ്

എനിക്ക്   പതിനേഴും


ഇന്ന്

അവളുടെ കൈകുഞ്ഞിന്നു ആറുമാസം

എന്റെ ഒടുങ്ങാത്ത വേദനകള്‍ക്ക് 

Thursday, March 15, 2012

ന്നാലും ഭാര്യേ ഈ ചതി വേണ്ടായിരുന്നു


കോലായിലെ  ചാരുകസേരയില്‍ മലര്‍ന്നു കിടന്നു പത്രവായനയിലാണെന്ന ഭാവനയിലാണ്  പണിക്കരേട്ടന്‍  . ഇടയ്ക്കു തല ഉയര്‍ത്തി ഗേറ്റ് വക്കോളം കണ്ണുപായിക്കും , റോഡുവക്കില്‍ വല്ല വണ്ടിയോ കാല്പ്പെരുമാറ്റമോ കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ക്കും . ഒരു ചലനവും കാണാതാകുമ്പോള്‍ അസ്വസ്ഥനായി കൈതിരുമ്മും  .

'പ്രിയതമേ നീ വരുന്നുണ്ടോ വേഗം. ആകെ മുഷിഞ്ഞു . വന്നിട്ടിന്നേരമായിട്ടൂം ചായ  കിട്ടിയില്ല '

'അടുത്തായി അവള്‍ക്കെന്റെ കാര്യത്തില്‍ തീരെ ശ്രദ്ധയില്ല. ഞാന്‍ ഒരു പാവമായതുകൊണ്ടാല്ലേ ?'  പണിക്കരേട്ടന്റെ മനസ്സില്‍  പരിഭവം പുകഞ്ഞു ..

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു നോക്കുമ്പോള്‍  പണിക്കരെട്ടന്റെ  പ്രിയതമ ഒരു വലിയ ഷോപ്പിംഗ്‌ കഴിഞ്ഞ മട്ടില്‍ .   വലിയ കവറോക്കെ തൂക്കി ഗമയില്‍ നടന്നുവരുന്നു. വിജയശ്രീലാളിതയുടെ പ്രശോഭിത മുഖഭാവത്തോടെ പണിക്കരെട്ടന്റെ അടുക്കലെത്തി ഒരു പുഞ്ചിരി നല്‍കിയ നിമിഷം , കാത്തിരുന്നു മുഷിഞ്ഞ  ഈര്‍ഷ്യയില്‍  പണിക്കരേട്ടന്‍ ഉച്ചത്തില്‍  കയര്‍ത്തു   

''എവിട പോയിരിക്കുവായിരുന്നെടീ ? ഞാനെത്ര നേരമായ്  വന്നു കുത്തിയിരിക്കുന്നു . പോകേണ്ടിടതൊക്കെ നിനക്ക് നേരത്തും കാലത്തും ഓക്കേ  പോയ് ക്കൂടെ ?  മനുഷ്യാനെ മെനക്കെടുത്താന്‍  !! ''

ഇനിയിതാവര്ത്തിച്ചാല്‍ എന്ന ഭാവത്തില്‍   താടി രോമത്തില്‍ തടവി  ഉം ...  എന്നു ശൌര്യം പ്രകടിപ്പിച്ചു   

പക്ഷെ  "  ഓ.. .." എന്ന അലസമായ പ്രിയതമയുടെ അര്‍ത്ഥഗര്ഭമായ  മറുപടിയില്‍ ആ ദീര്‍ഘനിശ്വാസം പറന്നകന്നു പോകുന്ന കാഴ്ച   പണിക്കരേട്ടന്‍ നിര്‍വികാരനായി നോക്കി നിന്നു.

''ഞാനൊന്ന് കറങ്ങാന്‍ പോയതാണെന്നെ , നാളെ നിങ്ങളുടെ പിറന്നാള്‍ അല്ലേ അതിന്റെ അല്ലറ ചില്ലറ ഷോപ്പിംഗ്‌ ......അതിനിടയില്‍  നേരം പോയതറിഞ്ഞതേ ഇല്ലാ !! '' 

ഒരു വലിയ കവര്‍ ഉയര്‍ത്തി കാട്ടി . ഏതോ വല്യ കാര്യം സാധിച്ചെന്ന മട്ടില്‍ തുടര്‍ന്നു

'' ഇതു കണ്ടോ ഇതു വാങ്ങാന്‍ ആയിരുന്നു ഇത്ര താമസം നിങ്ങക്ക് ഇതൊന്നു  പിടിക്കണ്ടേ ഹോ !! '' വല്യ കഷ്ടപ്പാടായിരുന്നു എന്ന ഭാവേന ഭാര്യ  തലയില്‍ കൈവച്ചു  .

പണിക്കരേട്ടനു ഉടന്‍ രോമാഞ്ചം   ' എത്ര സുന്ദരി എത്ര പ്രിയങ്കരി എന്റെ ഹൃദയേശ്വരി'  കണ്ടോ അവള്‍ എന്റെ പിറന്നാള്‍ ഓര്‍ത്തു അതാഘോഷിക്കാന്‍   സമ്മാനവും വാങ്ങി വന്നിരിക്കുന്നു ആ അവളോട്‌ താനിത്ര കയര്‍ത്തു പോയല്ലോ  പണിക്കരേട്ടന്റെ മനസ് കുറ്റബോധം കൊണ്ട് നീറി പുകഞ്ഞുതുടങ്ങി 

അവര്‍ വാതില്‍ തുറന്നു. അകത്തു കടന്നു. മേശ മേല്‍ സാമാനങ്ങളോകെ ഒതുക്കി വച്ചു .

പണിക്കരേട്ടന്റെ പ്രിയതമ ആവേശത്തോടെ

'' ഞാന്‍ വാങ്ങി വന്നത് കണ്ടാല്‍  പണിക്കരേട്ടന്‍ ആശ്ചര്യപ്പെടും  തീര്‍ച്ച "'

'ങേ ... എന്നെ ആശ്ചര്യപ്പെടുത്താനും മാത്രം എന്തായിരിക്കും അതില്‍ , വല്ല ഐഫോണോ , ടാബ്ലെറ്റ്‌ കമ്പ്യൂട്ടറോ, സ്മാര്‍ട്ട്‌ ഫോണോ   ആയിരിക്കും ,   പണിക്കരേട്ടന്റെ മനസ് ചിന്തയില്‍ ആണ്ടു.

ഫ്രിജ്ജ്  തുറന്നു ഒരു ഗ്ലാസ്‌ തണുത്ത വെള്ളം എടുത്തു മടുമടെ കുടിച്ചു ദീര്‍ഘാശ്വാസനിശ്വാസം വിട്ടു  പ്രിയതമ വീണ്ടും തുടര്‍ന്നു 

'' ഇതു കണ്ടാല്‍ പാര്‍ട്ടിയിലൊക്കെ ഇതു മതിയെന്നേ  പണിക്കരേട്ടന്‍ ഇനി പറയു എന്തായിരിക്കും  അപ്പൊ ഗമ !! "

'ഓഹോ  എങ്കില്‍ റിസ്റ്റ്വാച്ചോ , സ്വര്‍ണവജ്രാഭരണമോ  അല്ലെ വിലകൂടിയ സൂട്ടോ അങ്ങനെ  വല്ലതും ആവും തീര്‍ച്ച '

പ്രിയതമ അടുത്ത് വന്നു കസേര വലിച്ചിട്ട് അതില്‍ ഉപവിഷ്ടട്ടയായി തുടര്‍ന്നു  .'' വെരി റെയര്‍ കണ്ടാല്‍ എന്റെ  പണിക്കരേട്ടാ കണ്ണേടുക്കാന്‍ തോന്നില്ല എന്താ.....അതിന്റെ ഒരു  ഭംഗി "

പണിക്കരെട്ടന്‍ കണ്ഫൂഷനിലായി തന്നെ  ആശ്ചര്യപ്പെടുത്താന്നും മാത്രം വിലകൂടിയ റെയറായ ഗമയുള്ള എന്തായിരിക്കുമതില്‍. ഇനിയും  ക്ഷമിക്കാനാവില്ല പണിക്കരേട്ടന്‍   ആകാംഷാഭരിതനായി ചാടി എണീറ്റ്‌ പൊതി കൈക്കല്‍ ആക്കി  ,  തുറക്കാന്‍ ഭാവിക്കവേ പ്രിയതമ വിലക്കി .

'' കണ്ടോ ഇപ്പോഴേ എന്താ ഒരു തിടുക്കം ചില വികൃതി പിള്ളാരെ പോലെ  ഒരു സമാധാനം വേണ്ടേ ഇങ്ങു തരുന്നേ ഞാന്‍ കാട്ടിത്തരാം ''

പൊതി തിരികെ വാങ്ങി പ്രിയതമ അകത്തേക്ക് നടന്നു  

'' ഇതിങ്ങനെ കാണുന്നതിലും ഭംഗി ഞാന്‍  ഉടുത്തോരുങ്ങി വരുമ്പോഴാ ഒരു രണ്ടു മിന്നിട്ട് ദേ വരുന്നു ''

 പണിക്കരേട്ടന്റെ വികാര വിചാരങ്ങള്‍ ശേഷം ചിന്ത്യം ....!!



കടപ്പാട് : പറഞ്ഞു കേട്ട ഒരു തമാശയാണ് അത് വെറുതെ എന്റെ ശൈലിയില്‍   എഴുതി നോക്കിയെന്നെയുള്ളൂ , ഒരു പരീക്ഷണമായി കണ്ടു   അഭിപ്രായം പറയണേ  !!
@ തിരക്കഥ സംഭാഷണം ശ്രീമാന്‍ പുണ്യവാളന്‍

പ്രിയപ്പെട്ട സുഹൃത്തുകളുടെ ശ്രദ്ധയ്ക്ക് അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ്  GADGET  തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്. ഇനിയും  പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ വീണ്ടും ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!
.